കള്ളപ്പണം വെളുപ്പിക്കൽ കേസ് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന് എതിരെ ഇ.ഡി കുറ്റപത്രം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തിതിനെ തുടർന്നുള്ള കേസിൽ നിലവിൽ ജാമ്യത്തിൽ ആണ് ഡി.കെ.ശിവകുമാർ ഡൽഹി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയിൽ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ, നിശബ്ദനായിരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ഡി കെ ശിവകുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. താൻ ഒരു ഘട്ടത്തിലും ആരേയും വഞ്ചിച്ചിട്ടില്ലെന്നും എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബാംഗങ്ങളോ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷ സ്വീകരിക്കാൻ തയ്യാറാണ്. ഞാൻ തെറ്റുകാരനാണെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ.

പക്ഷേ, നിശബ്ദനായിരിക്കാൻ ഞാൻ തയ്യാറല്ലന്നുമാണ്- ബെംഗളൂരുവിൽ തിരിച്ചെത്തിയതിന് ശേഷം ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതൽ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017ൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിൻറെ ഡൽഹി വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തിരുന്നു. സുഹൃത്തായ വ്യവസായിയുടേതാണ് പണമെന്നായിരുന്നു ശിവകുമാറിൻറെ വിശദീകരണം. ആദായനികുതി വകുപ്പാണ് ആദ്യം സംഭവത്തിൽ കേസെടുത്തത്.

എന്നാൽ ഇതിനു പിന്നാലെ എൻഫോഴ്സ്മെൻറ് ശിവകുമാറിൻറെ വിവിധ വസതികളിൽ റെയ്‍ഡ് നടത്തുകയും അവിടങ്ങളിൽ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ ശിവകുമാറിന്റെ മകളേയും ഭാര്യയേയും കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു.