യാത്രാവിമാനങ്ങളുടെ അടിയന്തര ലാന്‍ഡിംഗ്: റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രി

യാത്രാവിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി യന്ത്രതകരാര്‍ ഉണ്ടാവുന്നതില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 48 മണിക്കൂറിനിടെ രാജ്യത്ത് നാല് വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് വ്യോമയാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്.

സാഹചര്യം വിലയിരുത്താന്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

48 മണിക്കൂറിനിടെ നാല് വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ്ങ് നടത്തിയതായി ഡിജിസിഎ അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെട്ടതും, വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാന്‍ഡിങ്ങ് നടത്തിയത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജി 9-426 എയര്‍ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാറിലായത് മൂലം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.

ഇന്നലെ ബാങ്കോക്കിലേക്കുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം സമ്മര്‍ദ്ദപ്രശ്‌നത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഫോര്‍വേഡ് ഗ്യാലിയില്‍ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം മസ്‌ക്കറ്റില്‍ ഇറക്കിയത്.

വെള്ളിയാഴ്ചയും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ഹൈഡ്രോളിക് തകരാര്‍ കാരണം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. അതിനിടെ രാജ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ സ്‌പെസ്‌ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങള്‍ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ വാദം കേള്‍ക്കും.