തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി; വ്യവസായശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വയറ്റത്തടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഇവി. ചാര്‍ജിങ്ങ് ഇനി ഷോക്കടിക്കും!

തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി സ്റ്റാലിന്‍ സര്‍ക്കാര്‍. 3.16 ശതമാനം വൈദ്യുതിനിരക്കാണ് പുതുക്കിയ വര്‍ധനവ്. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കളെയും ചെറുകിടവ്യാപാരികളെയും വ്യവസായികളെയും നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വൈദ്യുതവാഹന ചാര്‍ജിങ് പോയിന്റുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നിരക്കുവര്‍ധന ബാധകമാണ്.
വ്യവസായസ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് യൂണിറ്റിന് 7.5 രൂപ മുതല്‍ 13.25 രൂപവരെയായാണ് ഉയരുക.

ഗാര്‍ഹിക ഉപഭോക്താക്കളെയും ചെറുകിടവ്യാപാരികളെയും ചെറുകിടവ്യവസായികളെയും നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള 519.84 കോടി രൂപ വൈദ്യുതിബോര്‍ഡിന് സംസ്ഥാനസര്‍ക്കാര്‍ നല്‍കും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ 100 യൂണിറ്റും തുണിമില്ലുകള്‍ക്ക് 1000 യൂണിറ്റും സൗജന്യം തുടരും. കൃഷിക്കും കൈത്തറിക്കും ആരാധനാലയങ്ങള്‍ക്കുമുള്ള സബ്സിഡിയും തുടരും.

Read more

രണ്ടുമാസംകൂടുമ്പോള്‍ 500 യൂണിറ്റുവരെ ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍, 50 കിലോവാട്ട് വരെ ശേഷിയുള്ള വ്യവസായസ്ഥാപനങ്ങള്‍, കുടില്‍വ്യവസായങ്ങള്‍, തുണിമില്ലുകള്‍ എന്നിവയെ വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നിലേറെ നിലകളുള്ള പാര്‍പ്പിടസമുച്ചയങ്ങളുടെ പൊതു ഇടങ്ങളിലെ വൈദ്യുത കണക്ഷന്റെ നിരക്ക് ഉയരും.