ഇലക്ടറൽ ബോണ്ടിൽ ഇന്ന് നിർണായകം; സീരീയൽ നമ്പറുകൾ പുറത്തുവിടുന്നതിൽ എസ്ബിഐ നിലപാടറിയിക്കും

ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം. ബോണ്ടുകളുടെ സീരീയൽ നമ്പറുകൾ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീന്‍ 14 ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നിലവില്‍ എസ്ബിഐ കൈമാറിയ രേഖകള്‍ പൂര്‍ണമല്ലെന്നു പറഞ്ഞ കോടതി ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി എസ്ബിഐക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഈ വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍, ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയപാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. പക്ഷേ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയില്ല. ഇത് മനസിലാക്കിയ സുപ്രീംകോടതി ബോണ്ടുകളുടെ നമ്പര്‍ സമര്‍പ്പിക്കാന്‍ എസ്ബിഐക്ക് വീണ്ടും നിര്‍ദേശം നൽകിയത്. ചൊവ്വാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. മുദ്രവച്ച കവറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിക്ക് കൈമാറിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയിൽ മൂന്നും അന്വേഷണം നേരിടുന്നതിന്റെ തെളിവുകളും വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നിരവധി നിർമ്മാണ കമ്പനികളും ബോണ്ടുകൾ വാങ്ങി. പതിനൊന്ന് നിർമ്മാണ കമ്പനികൾ ചേർന്ന് വാങ്ങിയത് 506 കോടിയുടെ ബോണ്ടാണ്. ഇതിൽ ചെന്നൈ ഗ്രീൻ വുഡ്സ്, വൈഎസ്ആർ കോൺഗ്രസ് എംപി അയോധ്യ രാമി റെഡ്ഡിയുമായി ബന്ധമുള്ള മധ്യപ്രദേശ് വേസ്റ്റ് മാനേജ്മെൻറ് എന്നീ സ്ഥാപനങ്ങൾ ചേർന്ന് വാങ്ങിയത് 111 കോടിയുടെ ബോണ്ടാണ്.

ആദായ നികുതി വകുപ്പ് റെയ്ഡ് കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിലായിരുന്നു രണ്ടു കമ്പനികളുടെയും നീക്കം. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം 115 കോടിയുടെ ബോണ്ട് വാങ്ങിയത് 2022 ഒക്ടോബറിലാണ്. സിബിഐ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയത് 2022 ജൂലൈയിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

പുതിയ വിവരങ്ങള്‍ അനുസരിച്ച് 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 500 ബോണ്ടുകളിലുടെ 210 കോടി രൂപ ലഭിച്ചെന്നാണ് കണക്ക്. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുന്‍പ് 1450 കോടിയുടെ ബോണ്ടും ബിജെപിക്കു കിട്ടിയിരുന്നു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിനു 383 കോടിയും ലഭിച്ചു. തമിഴ്നാട്ടിലെ ഡിഎംകെയ്ക്ക് 509 കോടിയാണു ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (പഴയ തെലങ്കാന രാഷ്ട്ര സമിതി) 230.65 കോടിയും ബോണ്ടിലൂടെ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.