തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ? ചര്‍ച്ചകള്‍ സജീവം

തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാക്കളുമായി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ 22ന് ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഖെ, എ കെ ആന്റണി, അജയ്മാക്കന്‍, ആനന്ദ് ശര്‍മ്മ, ഹരീഷ് റാവത്ത്, അംബികാസോണി, കെ സി വേണുഗോപാല്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്.

പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും രാഹുല്‍ നേതാക്കളോട് പങ്കുവെച്ചുവെന്ന് മുതിര്‍ന്ന നേതാവ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ പദ്ധതി ആവിഷ്‌കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രശാന്ത് കിഷോര്‍ പുറത്തു നിന്നുള്ള ഉപദേശത്തേക്കാള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും രാഹുല്‍ നേതാക്കളോട് യോഗത്തില്‍ പങ്കുവെച്ചു. അത്തരമൊരു നീക്കത്തിന്റെ ഗുണദോഷങ്ങളാണ് രാഹുല്‍ നേതാക്കളുമായി പങ്കുവെച്ചത്. പാര്‍ട്ടിക്ക് പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നേരത്തെ ജനതാദള്‍ യുണൈറ്റഡില്‍ പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ കുറേ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് നിഗമനം.

പുതിയ ആശയങ്ങളും ത്ര്രന്തങ്ങളും ആവിഷ്‌കരിക്കേണ്ട സമയമാണിതെന്നും, അതിനാല്‍ തന്നെ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ ചേരുന്നത് നല്ലതാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. കോണ്‍ഗ്രസിന് മികച്ച സാധ്യതയുണ്ടെന്നും അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ഇരുപക്ഷത്തു നിന്നും ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേതാക്കളും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിനും തയ്യാറായിട്ടില്ല.

നേരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രവും നേതാക്കളുമായി പ്രശാന്ത് സംസാരിച്ചിട്ടുണ്ട്. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ചോര്‍ത്തിയത് രാഹുലിനെ സന്ദര്‍ശിച്ച വേളയിലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.