രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നുവെന്ന പരാമര്‍ശം; മോദിയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്ന പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദിയുടെ പരാമര്‍ശം ചട്ടലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ പറയാനാവില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. മോദിയുടെ പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെ മെയ് ആറിനാണ് കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്വി, സല്‍മാന്‍ ഖുര്‍ഷിദ്, രാജീവ് ശുക്ല എന്നീ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നത്. ഉത്തര്‍പ്രദേശില്‍ മെയ് നാലിനായിരുന്നു മോദിയുടെ വിവാദ പ്രസംഗം.

മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,””നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.” എന്നാണ് മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്. റഫാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിക്കാന്‍ കാരണം.

പ്രസംഗത്തിലുടനീളം ബോഫേഴ്‌സിനെ കുറിച്ച് സംസാരിച്ച മോദി താന്‍ രാഹുലിനെ പോലെ സ്വര്‍ണ കരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞു. ബൊഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ്  കേസ്. എന്നാല്‍ ആരോപണത്തില്‍ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. റാഫേലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അധിക്ഷേപം ചൊരിഞ്ഞ് ഓടിയൊളിക്കാനാണ് മോദിയുടെ ശ്രമമെന്നാണ് വിമര്‍ശനം.