ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സമ്മതിച്ച് സ്മൃതി ഇറാനി; കേന്ദ്രമന്ത്രിയുടെ ആസ്തി 4. 71 കോടി രൂപ, കൈയിലുള്ളത് 13.14 ലക്ഷം രൂപയുടെ വാഹനവും 21 ലക്ഷത്തിന്റെ ആഭരണങ്ങളും

താന്‍ ബിരുദധാരിയല്ലെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ മത്സരിക്കുന്നതിന് പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് താന്‍ ബിരുദധാരിയല്ലെന്നു സ്മൃതി സമ്മതിക്കുന്നത്.

1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നു വ്യക്തമാക്കുന്ന സ്മൃതി, 1994-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ, 4. 71 കോടി രൂപ ആസ്തിയുണ്ടെന്നു പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്മൃതി പറയുന്നു 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമാണുള്ളത്. 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാര്‍പ്പിടവും ഉള്‍പ്പെടെയാണിത്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ എതിരാളി.