പരിസ്ഥിതി വിജ്ഞാപനം 2020; പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരിസ്ഥിതി പ്രവര്‍ത്തകരുടെ കത്ത്, രോഷം കത്തുന്നു

പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട്‌ വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരാണ് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരിക്കുന്നത്.

അതേസമയം എൻഡിഎ, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് അവ​ഗണിച്ച്  കരട്‌ വിജ്ഞാപനത്തിൽ വനം, പരിസ്ഥിതി പാർലമെന്ററി സ്‌റ്റാൻഡിംഗ് കമ്മിറ്റി ചർച്ച തുടങ്ങി. കരട്‌ വിജ്ഞാപനത്തിൽ ചർച്ച വേണ്ടെന്നും അന്തിമ വിജ്ഞാപനം ചർച്ച ചെയ്താല്‍ മതിയെന്നുമുള്ള എൻഡിഎ, ബിജെപി അംഗങ്ങളുടെ വാദം സമിതി അദ്ധ്യക്ഷനായ ജയറാം രമേശ്‌ തള്ളി.  കരട്‌ വിജ്ഞാപനത്തിന്റെ ഹിന്ദിപതിപ്പ് കിട്ടാത്തതിനാല്‍ ചർച്ചയിൽ പങ്കെടുക്കാനാകില്ലെന്നും അവര്‍ വാദിച്ചു. എന്നാൽ, കരട്‌ വിജ്ഞാപനത്തില്‍ ചർച്ച മാത്രമാണ്‌ ചെയ്യുന്നതെന്നും ഉടനടി റിപ്പോർട്ട്‌ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജയ്‌റാം രമേശ്‌ പ്രതികരിച്ചു.

വനം, പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ പാർലമെന്ററി സമിതി മുമ്പാകെ ഹാജരായി കരട്‌ വിജ്ഞാപനം സംബന്ധിച്ച്‌ വിശദീകരണം നടത്തി. സമിതിയിലെ മറ്റ് ചില അംഗങ്ങൾ കരട് വിജ്ഞാപനത്തില്‍ ആശങ്ക പങ്കുവെച്ചു. കോർപറേറ്റുകള്‍ക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങളിൽ വെള്ളംചേർക്കുന്ന വ്യവസ്ഥ കരട്‌ വിജ്ഞാപനത്തിൽ ഉണ്ടെന്ന്‌ അസദുദ്ദിൻ ഒവൈസി ചൂണ്ടിക്കാട്ടി. കെട്ടിടനിർമ്മാണ കമ്പനികൾക്ക്‌ അനുവദിച്ച ഇളവുകൾ പരിസ്ഥിതിക്ക്‌ ദോഷമാകുമെന്ന്‌ വന്ദനാചവാൻ പരാതിപ്പെട്ടു.

പുതിയ കരട് വിജ്ഞാപനം അനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മുൻകൂര്‍ അനുമതി വാങ്ങാതെ തന്നെ വൻകിട പദ്ധതികളുമായി മുന്നോട്ടു പോകാൻ അവസരമൊരുങ്ങും. 100 ഹെക്ടര്‍ വരെയുള്ള ഖനികൾ, പെട്രോളിയം പദ്ധതികൾ, ഡിസ്റ്റലറി തുടങ്ങിയവയടക്കം കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികൾക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. തന്ത്രപ്രധാനമായി കണക്കാക്കിയാൽ ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ല.

ജലസേചനം, ദേശീയപാതാവികസനം, 15000 ചതുരശ്ര അടി വരെയുള്ള വൻകിട നിര്‍മാണ പദ്ധതികൾ എന്നിവയിൽ പൊതുജനാഭിപ്രായം തേടേണ്ടതുമില്ല. ചട്ടലംഘനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാൻ പൗരന്മാര്‍ക്കുണ്ടായിരുന്ന അവകാശവും എടുത്തുകളഞ്ഞു. മറ്റ് പദ്ധതികളെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം ഒരു മാസമുണ്ടായിരുന്നത് ഇരുപത് ദിവസമായി വെട്ടിക്കുറച്ചു. പരിസ്ഥിതി സൗഹൃദമാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് വര്‍ഷത്തിൽ രണ്ട് തവണ സമര്‍പ്പിക്കേണ്ടിയിരുന്നത് ഒരു തവണയാക്കി ചുരുക്കി.

2006-ലെ വ്യവസ്ഥകൾ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്ന വിമര്‍ശമാണ് ഉയരുന്നത്. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം പ്രതിപക്ഷവും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നാളെയോടെ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാൻ പൊതുജനത്തിനുള്ള സമയം അവസാനിക്കും.