ചോദ്യക്കോഴയില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയണം; ഇന്നു നേരിട്ട് ഹാജരാകണം; മഹുവയ്ക്കും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കും നോട്ടീസ് കൈമാറി ഇഡി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കും ചോദ്യചെയ്യാനുള്ള നോട്ടീസ് കൈമാറി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യംചെയ്യലിനായി ഇന്നു ഹാജരാകണമെന്നാണ് നിര്‍ദേശം. നേരത്തേ രണ്ടു തവണ മഹുവയ്ക്ക് സമന്‍സ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ സീറ്റില്‍നിന്നുള്ള സ്ഥാനാര്‍ഥിയാണ് മഹുവ. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സിബിഐ റെയ്ഡിനെതിരെ ഇവര്‍ തെരഞ്ഞെടുപ്പുകമീഷന് പരാതി നല്‍കിയിരുന്നു.

ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പണം വാങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലായിരുന്നു മഹുവയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത്. മോദി സര്‍ക്കാരിനെതിരെയും അദാനിക്കെതിരെയും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഹിരാനന്ദാനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

നേരത്തെ, മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവിട്ടിരുന്നു. മൊയ്ത്രയ്ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളിലും’ പരിശോധിക്കാനും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുമാണ് അഴിമതി വിരുദ്ധ നിരീക്ഷകരായ ലോക്പാല്‍ ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും ഫയല്‍ ചെയ്യണമെന്നും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹുവ മൊയ്ത്രയ്ക്ക് എതിരെ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ലോക്പാല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മൊയ്ത്രയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഭൂരിഭാഗവും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അവര്‍ വഹിക്കുന്ന സ്ഥാനത്തെ അപേക്ഷിച്ച് ഇക്കാര്യം വലിയ ഗൗരവം അര്‍ഹിക്കുന്നതാണ്. അതിനാല്‍ സത്യം പുറത്തുവരാന്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ലോക്പാല്‍ വ്യക്തമാക്കി.

നേരത്തെ, ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണങ്ങള്‍ തടയണമെന്ന മഹുവ മൊയ്ത്രയുടെ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകന്‍ ആനന്ദ് ദേഹ്‌റായി എന്നിവരെ പ്രചാരണം നടത്തുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ടാണ് മഹുവ മൊയ്ത്ര ഹര്‍ജി നല്‍കിയത്.