തെലങ്കാനയിലും ഇഡി വഴി പിടിമുറുക്കി കേന്ദ്രം; മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾക്ക് സമൻസ്

തെലങ്കാനയിലും ഭരണപക്ഷത്തിൽ ഇഡി വഴി പിടിമുറുക്കി കേന്ദ്രം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതക്ക് ഇഡി സമൻസ് അയച്ചു. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് സമൻസ്. ഇതേ കേസിൽ നേരത്തെ രണ്ടു ദിവസം തുടർച്ചയായി ഇഡി കവിതയെ ചോദ്യം തെയ്തിരുന്നു.

എന്നാൽ ചോദ്യങ്ങൾ ആവർത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും തന്നെ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

മുൻപ് ഹാജരായപ്പോൾ 14 ചോദ്യങ്ങളാണ് ഇഡി കവിതയോട് ചോദിച്ചത്. അതിന് കൃത്യമായ ഉത്തരവും നൽകിയിരുന്നു.തെര‍ഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള നീക്കമെന്നും രാഷ്ട്രീയ പരമായി വേട്ടയാടുകയാണെന്നുമായിരുന്നു കവിതയുടെ പ്രതികരണം.

നേരത്തെ, വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് ഇഡിയോട് കവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെയാണ് കവിത ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചത്.

പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കവിത നിരാഹാര സമരം നടത്തിയിരുന്നു. ജന്ദർമന്തറിലാണ കവിത നിരാഹരസമരം നടത്തിയത്.സമരത്തില്‍ 18 രാഷ്ട്രീയ പാർട്ടികള്‍ പങ്കെടുത്തിരുന്നു. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തത്.