മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും കടന്നുകളഞ്ഞ പ്രതികളുടെ 18,170.02 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ സ്വത്തുവകകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇതില്‍ 9371.17 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും കൈമാറി.

കള്ളപ്പണം തടയൽ നിയമപ്രകാരം (പി‌എം‌എൽ‌എ) ആണ് ഇ.ഡി സ്വത്തുക്കൾ കണ്ടുകെട്ടിയത്. ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക

വായ്പാ തട്ടിപ്പ് നടത്തി ഈ മൂന്നുപേരും മുങ്ങിയതോടെ 22,585.83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്ക് ഉണ്ടായത്‌. ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമയായിരുന്നു മല്യ, ബാങ്കുകളുടെ ഒരു കൺസോർഷ്യത്തിന് 9,000 കോടിയിലധികം രൂപ കുടിശ്ശികയുണ്ട് മല്യയുടെ പേരിൽ. പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) വായ്പ തട്ടിപ്പ് കേസിലാണ് നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ പ്രതികൾ.