ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍

ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഓഫീസില്‍ വച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

വായ്പയില്‍ തിരിമറി നടത്തി കാനറ ബാങ്കിന് 538 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന സിബിഐ കേസിന് പിന്നാലെയാണ് കള്ളപ്പണക്കേസില്‍ ഇഡിയുടെ അറസ്റ്റ്. ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കുന്ന നരേഷ് ഗോയലിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടും.

കേസുമായി ബന്ധപ്പെട്ട് മെയ് അഞ്ചിന് ഗോയലിന്റെ വീടുള്‍പ്പടെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് സിബിഐ നരേഷ് ഗോയലിനെതിരെ കേസ് എടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

Read more

കാനറ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ പി. സന്തോഷ് ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. നരേഷ് ഗോയലിന് പുറമേ അനിത നരേഷ് ഗോയല്‍, ഗൗരങ് ആനന്ദ ഷെട്ടി തുടങ്ങിയവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് അവസാനിപ്പിച്ചിരുന്നു.