വർഗീയ ട്വീറ്റ്; ബി.ജെ.പി സ്ഥാനാർത്ഥി കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിവാദമായ ട്വീറ്റുകളെത്തുടർന്ന് ഡൽഹിയിലെ മോഡൽ ടൗൺ നിയോജകമണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥി കപിൽ മിശ്രയ്ക്ക് 48 മണിക്കൂർ പ്രചാരണ നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച ഏർപ്പെടുത്തിയതായി വോട്ടെടുപ്പ് പാനൽ അധികൃതർ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് സഹ തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഒപ്പിട്ട നിരോധന ഉത്തരവ് ശനിയാഴ്ച വൈകീട്ട് 5 മുതൽ പ്രാബല്യത്തിൽ വരും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെത്തുടർന്ന് ട്വിറ്റർ കപിൽ മിശ്രയുടെ വിവാദ ട്വീറ്റുകളിലൊന്ന് വെള്ളിയാഴ്ച എടുത്തുമാറ്റിയപ്പോൾ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരം അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ഡൽഹിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തോട് ഉപമിച്ചുകൊണ്ടുള്ള ട്വീറ്റുമായി ബന്ധപ്പെട്ട് ബിജെപിയുടെ മോഡൽ ടൗൺ സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ വെള്ളിയാഴ്ച ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.