ഏഴ് കോടിയുടെ മയക്കുമരുന്ന്: ടാറ്റൂ ആര്‍ട്ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ബെംഗളൂരുവരില്‍ മയക്കുമരുന്ന് കടത്തിയതിന് ടാറ്റൂ ആര്‍ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഏഴുകോടി രൂപ വിലവരുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കോട്ടയം സ്വദേശിയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിഗില്‍ വര്‍ഗീസ് (32), ഇവരുടെ കൂട്ടാളിയായ മടിവാള സ്വദേശി എം.വിക്രം(23) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവില്‍ കോത്തന്നൂരിലാണ് വിഷ്ണുപ്രിയയും സുഹൃത്തും താമസിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബി.ടി.എം ലേഔട്ടില്‍ നിന്ന് ആദ്യം വിക്രമിനെ പിടികൂടിയിരുന്നു. 80 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. വിഷ്ണുപ്രിയയും, സിഗിലുമാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വിക്രമിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോത്തന്നൂരിലെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

താമസസ്ഥലത്ത് നിന്ന് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് റെയ്ഡില്‍ പിടിച്ചെടുക്കുകയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവ എത്തിച്ചത്. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.

ബെംഗളൂരുവിലെ കോളജില്‍ ഒന്നിച്ച് പഠിച്ചിരുന്ന വിഷ്ണുപ്രിയയും, സിഗിലും പിന്നീട് വീട് വാടകയ്ക്കെടുത്ത് ടാറ്റൂ കലാകാരന്മാരായി ജോലി ചെയ്ത് വരികയായിരുന്നു. 2020 മുതല്‍ ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.