ഡ്രില്ലിങ് മെഷീന്‍ തകരാറിലായി, ഉത്തരകാശി തുരങ്കത്തിൽ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിർത്തി; തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിർത്തി വച്ചത്. ലോഹഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്.

5 മീറ്ററാണ് യുഎസ് നിര്‍മിത കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച് ഇതുവരെ ഡ്രില്ല് ചെയ്തത്. 45 മീറ്ററോളം ഇനിയും ഡ്രില്ല് ചെയ്യാനുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിവതുംവേഗം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം രണ്ട് ദിവസം കൂടി നീണ്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മറ്റൊരു ഡ്രില്ലിങ് യന്ത്രം ആവശ്യപ്പെട്ടിരുന്നു.

ഇന്‍ഡോറില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് ഇത് എത്തുമെന്നാണ് പ്രതീക്ഷ. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ പാത ഒരുക്കുന്നതിന് 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്. 40 തൊഴിലാളികളാണ് ഞായറാഴ്ച മുതൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ട്യൂബ് വഴി ഭക്ഷണവും വെള്ളവും ഓക്സിജനും എത്തിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്.

ബ്രഹ്മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.