കോളേജുകളിലെ സംവരണ അട്ടിമറിയ്ക്കുള്ള കരട്; രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ മാർഗ നിർദേശം പിൻവലിച്ച് യുജിസി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്‌സി, എസ്ടി, ഒബിസി ഉദ്യോഗാർത്ഥികൾക്കുള്ള സംവരണം അട്ടിമറിയ്ക്കാനുള്ള യുജിസിയുടെ കരട് മാർഗ നിർദ്ദേശങ്ങൾ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിച്ചു. ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലെ സംവരണ തസ്തികകളിൽ അർഹരായ ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ അധ്യാപക തസ്തികകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു യുജിസിയുടെ നിർദേശം.

എന്നാൽ രാജ്യവ്യപകമായി ശക്തമായ വിയോജിപ്പുകളും വിമർശനങ്ങളും ഉയർന്നതോടെ യുജിസി ചെയർമാൻ പ്രതികരണവുമായി രംഗത്തെത്തി. അന്തിമ മാർഗ നിർദേശങ്ങളിൽ സംവരണം ഒഴിവാക്കുന്ന നിർദ്ദേശമില്ലെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ പറഞ്ഞു. ‘ഇത് കരട് മാത്രമാണ്, അന്തിമ മാർഗനിർദ്ദേശങ്ങളല്ല. അന്തിമ പതിപ്പിൽ റിസർവേഷൻ അട്ടിമറി വ്യവസ്ഥകൾ ഉണ്ടാകില്ല’- ജഗദീഷ് കുമാർ വ്യക്തമാക്കി.

ഡിസംബർ 27നാണ് യുജിസി സംവരണവുമായി ബന്ധപ്പെട്ട കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ജനുവരി 24 വരെ ആയിരുന്നു പൊതുജനാഭിപ്രായം അറിയിക്കാനുള്ള കാലാവധി. കാലാവധി ഇന്നലെ കഴിഞ്ഞതോടെയാണ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തീരുമാനത്തിൽ നിന്ന് യുജിസി പിന്മാറിയിരിക്കുന്നത്.

സാധാരണയായി, സംവരണ തസ്തികകൾ സംവരണമില്ലാത്ത വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് നൽകാറില്ല. എന്നാൽ അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ ഗ്രൂപ്പ് എ തസ്തികകൾക്കായി, പൊതുതാത്പര്യം കണക്കിലെടുത്ത് ഒരു സർവകലാശാലയ്ക്ക് സംവരണം ഒഴിവാക്കാനുള്ള നിർദ്ദേശം തയാറാക്കാൻ കഴിയുമെന്ന് ആയിരുന്നു കരട് മാർഗനിർദ്ദേശത്തിൽ പറഞ്ഞിരുന്നത്.

എല്ലാ കേന്ദ്ര സർവകലാശാലകൾ, ഡീമെഡ്‌ സർവകലാശാലകൾ, കേന്ദ്ര സർക്കാരിന് കീഴിലുള്ളതോ യുജിസിയുടെ സഹായം ലഭിക്കുന്നതോ ആയ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം മാർഗനിർദ്ദേശങ്ങൾ ബാധകമായിരിക്കുമെന്നാണ് കരടിൽ പറഞ്ഞിരുന്നത്. സംവരണ വിഭാഗ തസ്തികകളിൽ കുറവുണ്ടായിട്ടുണ്ടെന്നും സ്ഥാപനങ്ങൾ രണ്ടാം തവണയും റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ആരംഭിച്ച് ഒഴിവുള്ള തസ്തികകൾ നികത്തണമെന്നും കരടിൽ ആവശ്യപ്പെട്ടിരുന്നു.

ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടാണ് ഇത്തരം നിർദേശങ്ങളിലൂടെ പുറത്തു വരുന്നതെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചത്. ‘സംവരണ കൊലപാതകം’ എന്നാണ് ഈ നിർദേശത്തെ ഡിഎംകെയുടെ മന്ത്രി മനോ തങ്കരാജ് വിശേഷിപ്പിച്ചത്. ‘എല്ലാവർക്കും വികസനം’ എന്ന ബിജെപിയുടെ മുദ്രാവാക്യത്തിൻ്റെ യഥാർത്ഥ മുഖം ഇതാണെന്നും മനോ തങ്കരാജ് പറഞ്ഞു. എസ്‌സി, എസ്‌ടി, ഒബിസി എന്നിവർക്ക് സംവരണം ചെയ്ത സീറ്റുകൾ പൊതു സ്ഥാനാർത്ഥികൾക്ക് നൽകിയെന്ന് കേന്ദ്ര സർക്കാരിനെതിരെ തുടർച്ചയായി ആക്ഷേപം ഉയരുമ്പോൾ തന്നെയാണ് ഇത് നിയമത്തിലൂടെ സ്ഥാപിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഈ കരട് മാർഗനിർദേശങ്ങൾ അംഗീകരിച്ചാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിൽ സംവരണം നിർത്തലാക്കിയെന്നാണ് അർത്ഥമാക്കുന്നതെന്ന് പിഎംകെ സ്ഥാപകൻ ഡോ. രാംദോസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇത് സാമൂഹിക നീതിയുടെ മരണമണിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സർവകലാശാലകളിലെ ഒഴിവുകളിലേക്ക് സംവരണം ഒഴിവാക്കുന്നതിന് ഇതാദ്യമായാണ് ഇത്തരമൊരു വ്യവസ്ഥ നിർദ്ദേശിക്കുന്നതെന്ന് തമിഴ്‌നാട് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളജസ് എസ്‌സി/എസ്ടി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് കെ കതിരവൻ പ്രതികരിച്ചിരുന്നു.

മാർഗ നിർദേശം പുറത്തിറക്കിയത് മുതൽ തുടരുന്ന ശക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തന്നെയാണ് ഇപ്പോൾ യുജിസി തീരുമാനത്തിൽ നിന്ന് യു ടേൺ എടുത്തിരിക്കുന്നത്. ദളിത് ഒബിസി സ്നേഹം അടിയ്ക്കടി പറയുന്ന ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.