ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ല; ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണ; പൊട്ടിത്തെറിച്ച് മമത ബാനര്‍ജി

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് അവര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണയുണ്ടാകുമെന്ന് വ്യക്തമായതിനു പിന്നാലെയാണ് മമത രൂക്ഷരപതികരണവുമായി രംഗത്തെത്തിയത്.

പശ്ചിമ ബംഗാളില്‍ രണ്ട് സീറ്റ് നല്‍കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. അവര്‍ ഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കാന്‍ ശ്രമിക്കുകയാണ്. ഇതു സഖ്യമായി നിന്ന് തൃണമൂലിന് അംഗീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനു ധൈര്യമുണ്ടെങ്കില്‍ ബിജെപിയെ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോല്‍പ്പിക്കുകയാണ് വേണ്ടതെന്നും മമത പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.

ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമതയുടെ നയം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കില്ല. ഫലം വന്നതിന് ശേഷം ശേഷം മാത്രമേ ഇന്ത്യ സഖ്യവുമായി ചേരണോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത നയം വ്യക്തമാക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാര്‍ട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല.

ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയിട്ടില്ലന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ രണ്ടു സീറ്റ് നല്‍കാമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം കോണ്‍ഗ്രസ് തള്ളിയിരുന്നു. ആറ് സീറ്റെങ്കിലും വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും മമത തയാറായിരുന്നില്ല.