'ഇന്ത്യ യുദ്ധത്തിന് ഇന്ധനം പകരുന്നു'; 24 മണിക്കൂറിനുള്ളില്‍ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തും; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനകം ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലെ അതൃപ്തിയാണ് ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണം.

ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ താന്‍ സന്തോഷവാനായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്നും ട്രംപ് ആരോപിച്ചു.

ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം അവര്‍ തങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് തങ്ങള്‍ 25 ശതമാനം നിശ്ചയിച്ചു. പക്ഷേ താന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

Read more

നേരത്തെ ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു പ്രതികരണം.