ലോക്സഭയിൽ പി.എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. പി.എം കെയേഴ്‌സ് ഫണ്ട്, പി.എം നാഷണൽ റിലീഫ് ഫണ്ട്, നാഷണൽ ഡിഫൻസ് ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ലോക്‌സഭാ നടത്തിപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട റൂൾ 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം ഈ മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും അനുവദനീയമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരിക്കുന്നത്.
ഈ ഫണ്ടുകളിലെ പണം സർക്കാരുമായി ബന്ധപ്പെട്ടതല്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഈ ഫണ്ടുകൾ സമാഹരിക്കുന്നത് പൊതുജനങ്ങളിൽ നിന്നായതിനാൽ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.







