നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പൊതുഇടങ്ങളിൽ തിരക്കേറുന്നു; ഡല്‍ഹിയില്‍ വീണ്ടും രോഗവ്യാപനം കൂടിയേക്കും, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

ഡൽഹിയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പൊതുഇടങ്ങളിൽ തിരക്ക് വർദ്ധിക്കുന്നു. കോവിഡ് നിർദേശങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ നിരത്തിലിറങ്ങുകയാണ്. മാർക്കറ്റുകളിലടക്കം ജനത്തിരക്കാണ്. സാമൂഹ്യ അകലമടക്കമുള്ള നിർദേശങ്ങൾ  ലംഘിക്കുകയാണെങ്കിൽ ഒരുമാസം മുമ്പുള്ള അവസ്ഥയിലേക്ക് ഡൽഹി തിരികെ പോകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

മാർക്കറ്റിൽ അത്യാവശ്യത്തിനും ഉല്ലാസത്തിനും എത്തിയ നിരവധി പേരുണ്ട്. തിങ്കളാഴ്ച നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഡൽഹിയിലെ മിക്ക മാർക്കറ്റുകളിലും സമാന അവസ്ഥയാണ്. സാമൂഹ്യ അകലം അടക്കമുള്ള  പ്രതിരോധ മാർഗങ്ങൾ ഒന്നും പിന്തുടരുന്നില്ല.

ഇങ്ങനെ പോയാൽ പ്രതിദിന കോവിഡ് കേസുകൾ ഇരട്ടിക്കാൻ അധിക സമയം വേണ്ടി വരില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മൂന്നാം തരംഗം അതിവേഗം എത്തുന്നതിലേക്കും വഴിവച്ചേക്കും. ഇത്തരത്തിൽ ജനം കോവിഡ് നിർദേശങ്ങൾ ലംഘിച്ചാൽ മാർക്കറ്റുകൾ അടക്കേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിൽ 200 താഴെയാണ് ഡൽഹിയിലെ കോവിഡ് പ്രതിദിന കേസുകൾ.