‘ഇത് അശാസ്ത്രീയമാണ്’: കോവിഡ് വാക്സിൻ ഓഗസ്റ്റ് 15-നകം പുറത്തിറക്കണമെന്ന കേന്ദ്ര തീരുമാനം; വിമർശനവുമായി വിദഗ്‌ദ്ധർ

കോവിഡ് -19 നുള്ള ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വാക്സിൻ മനുഷ്യനിൽ പരീക്ഷിച്ച് നോക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അനുമതി നൽകിയതിന് നാല് ദിവസത്തിന് ശേഷം ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനായി വാക്സിൻ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായി ഐസിഎംആർ വ്യാഴാഴ്ച അറിയിച്ചു.

വാക്സിൻ പുറത്തിറക്കുന്നതിന്, ക്ലിനിക്കൽ ട്രയൽ/പരീക്ഷണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും വേഗത്തിൽ നടപ്പിലാക്കാൻ കർശനമായി നിർദ്ദേശിച്ചുകൊണ്ട് വാക്സിന്റെ ട്രയലിൽ പങ്കെടുക്കുന്ന 12 സ്ഥാപനങ്ങൾക്ക് ജൂലൈ 2 ന് കൗൺസിലിന്റെ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ കത്തെഴുതി. വാക്സിൻ പരിശോധിക്കുന്ന ആളുകളുടെ പേര് ജൂലൈ 7 ന് മുമ്പ് ചേർക്കണമെന്ന് ഇതിൽ പറയുന്നു.

ഈ നിർദ്ദേശം പാലിക്കാത്തത് വളരെ ഗൗരവമായി കാണും എന്നും വാക്സിൻ പുറത്തിറക്കുന്നത് സർക്കാരിൻറെ മുൻ‌ഗണനയാണ് എന്നും കത്തിൽ മുന്നറിയിപ്പ് നൽകി.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക്, ഐസിഎംആർ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പരിശോധിക്കപ്പെടേണ്ട കോവാക്സിൻ എന്ന വാക്സിൻ. മനുഷ്യനിൽ ട്രയൽ കുത്തിവയ്പ്പ് നടത്താൻ ജൂൺ 29 നാണ് ഇതിന് അംഗീകാരം ലഭിച്ചത്. ഫലത്തിൽ, ട്രയലിന് അംഗീകാരം ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ പൊതുജനങ്ങളുടെ ഉപയോഗത്തിനായി വാക്സിൻ പുറത്തിറക്കുമെന്ന് ഐസിഎംആർ പറയുന്നു. എന്നാൽ ലോകത്തെവിടെയും കേൾക്കാത്ത ഒരു സമയക്രമമാണിത്.

എന്നാൽ ഐസിഎംആറിന്റെ തീരുമാനത്തെ വിമർശിച്ച് നിരവധി വിദഗ്‌ദ്ധർ രംഗത്തെത്തി. “ഒരു ക്ലിനിക്കൽ ട്രയൽ ആരംഭിക്കുന്നതിന് മുമ്പായി ലോകത്തെവിടെയും ആരെങ്കിലും പുതിയ വാക്സിൻ പുറത്തിറക്കുന്നതിന് മുൻ‌കൂട്ടി തീയതി നിശ്ചയിച്ചതായി ഞാൻ കേട്ടിട്ടില്ല, ശാസ്ത്രം അങ്ങനെയല്ല പ്രവർത്തിക്കുന്നത്,” ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സ് എഡിറ്ററും പബ്ലിക് ഹെൽത്ത് ആക്ടിവിസ്റ്റുമായ അമർ ജെസാനി പറഞ്ഞതായി ദി സ്‌ക്രോൾ റിപ്പോർട്ട് ചെയ്തു.

ബൽറാം ഭാർഗവയുടെ കത്ത് താൻ കണ്ടിട്ടില്ലെന്നും എന്നാൽ സമയപരിധി വളരെ ചെറുതാണെന്ന് സമ്മതിക്കുന്നതായും ഐസിഎംആറിന്റെ ബയോഇത്തിക്‌സ് സെല്ലിന്റെ എത്തിക്‌സ് അഡ്വൈസറി കമ്മിറ്റി ചെയർപേഴ്‌സൺ വസന്ത മുത്തുസ്വാമി പറഞ്ഞു.

“പൊതുവായ അനുഭവമനുസരിച്ച്, ഒരു വാക്സിൻ പുറത്തിറക്കണോ എന്ന് തീരുമാനിക്കാൻ ഒരു മാസം എന്നത് വളരെ ചുരുങ്ങിയ സമയമാണ്. കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോയാൽ തന്നെ, കുറഞ്ഞത് ഒരു വർഷമെടുക്കും,” അവർ പറഞ്ഞു.