73-ാം വയസില്‍ ഡോക്ടറേറ്റ്; പഠിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തങ്കപ്പന്‍

പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് നാം എപ്പോഴും പറയാറുണ്ട്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കി കാണിച്ചിരിക്കുകയാണ് 73 വയസുകാരനായ തങ്കപ്പന്‍. ഓരോ പ്രായത്തിലും നമുക്ക് ഓരോ ആഗ്രഹങ്ങളാണ്. എന്നാല്‍ അവയെ എല്ലാം സാക്ഷാത്കരിക്കാന്‍ നാം ശ്രമിക്കാറില്ല. പല ആഗ്രഹങ്ങളെയും നാം സ്വപ്‌നമായി തന്നെ കൊണ്ടു നടക്കും.

ഇക്കാര്യത്തിലാണ് തമിഴ്‌നാട്ടുകാരനായ തങ്കപ്പന്‍ വ്യത്യസ്തനാകുന്നത്. തന്റെ 73-ാം വയസില്‍ മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയിരിക്കുകയാണ് തങ്കപ്പന്‍. പ്രൊഫ. കനകാംബാലിന്റെ കീഴില്‍ ഗാന്ധിയന്‍ തത്ത്വചിന്ത എന്ന വിഷയത്തിലാണ് അദ്ദേഹം ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ഡോക്ടറേറ്റ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി എട്ട് വര്‍ഷത്തോളം പ്രൊഫ. കനകാംബാളിന്റെ കീഴില്‍ അദ്ദേഹം പഠിച്ചു.

തീവ്രവാദരഹിതമായ ഒരു ലോകത്തിലേക്ക് നയിക്കുമെന്ന വിശ്വാസമാണ് തന്നെ ഗാന്ധിയന്‍ തത്ത്വചിന്ത പഠിക്കാന്‍ പ്രേരിപ്പിച്ചതെന്ന് തങ്കപ്പന്‍ പറയുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തങ്കപ്പന് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഡോക്ടറേറ്റ് നേടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ തങ്കപ്പന്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ നേട്ടത്തിന് അഭിനന്ദനം അറിയിച്ച് കൊണ്ടിരിക്കുന്നത്. ദേവസം ബോര്‍ഡ് സ്‌കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന തങ്കപ്പന്‍ എംഎ, എംഡി, എംഫില്‍ എന്നീ വിദ്യാഭ്യാസ യോഗ്യതകളുംസ്വന്തമാക്കിയിട്ടുണ്ട്.