റെയില്‍പ്പാളത്തിലോ എന്‍ജിനടുത്ത് നിന്നോ സെല്‍ഫി എടുക്കരുത്; 2000 രൂപ പിഴ ഈടാക്കുമെന്ന് റെയില്‍വേ

റെയില്‍വേ ട്രാക്കുകളിലോ എന്‍ജിന് സമീപത്ത് നിന്നോ സെല്‍ഫി എടുക്കുന്നവരില്‍ നിന്ന് പിഴ ചുമത്തുമെന്ന് റെയില്‍വേ. 2000 രൂപ പിഴ ചുമത്താന്‍ ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ തീരുമാനിച്ചു. ഫുട്ബോര്‍ഡില്‍ യാത്രചെയ്യുന്നവര്‍ക്ക് മൂന്ന് മാസം തടവോ 500 രൂപ പിഴയോ ശിക്ഷ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

ഈ മാസം ആദ്യം ചെങ്കല്‍പേട്ടിനടുത്ത് റെയില്‍വേ ട്രാക്കില്‍ നിന്നിരുന്ന മൂന്ന് യുവാക്കള്‍ ട്രാക്കില്‍ നിന്ന് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിക്കവെ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചു മരിച്ചിരുന്നു. ഈ അപകടത്തെ തുടര്‍ന്നാണ് പുതിയ നടപടി.

ഒരു വര്‍ഷത്തിനിടെ 1,411 പേര്‍ക്കെതിരെ പാളം മുറിച്ചുകടന്നതിന് കേസ് എടുത്തിരുന്നു. ഫുട്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്ത 767 പേര്‍ക്കെതിരെ കേസെടുത്തതായും ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സബര്‍ബന്‍ ട്രെയിനില്‍ നിന്ന് വീണ് 200-ലധികം ആളുകള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. സബര്‍ബന്‍ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സ്ഥലങ്ങളില്‍ അതിക്രമിച്ച് കടക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും പ്രതിദിനം കുറഞ്ഞത് 5-10 പേപെ പിടികൂടി പിഴ ചുമത്തുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

ഫുട്ബോര്‍ഡില്‍ യാത്ര ചെയ്യരുതെന്ന് യാത്രക്കാരെ ബോധവത്കരിക്കുന്നതിന് ട്രെയിനുകളിലും സ്റ്റേഷനുകളിലും പബ്ലിക് അഡ്രസ് സംവിധാനങ്ങള്‍ വഴി അടിക്കടി അറിയിപ്പുകള്‍ നല്‍കാന്‍ ചെന്നൈ ഡിവിഷന്‍ തീരുമാനിച്ചു. പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും സ്റ്റേഷന്‍ പരിസരങ്ങളില്‍ മുന്നറിയിപ്പ്, പ്രദര്‍ശന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ വിന്യസിച്ചിരിക്കുന്ന റെയില്‍വേ പൊലീസ് ഫോഴ്സ് (ആര്‍പിഎഫ്) ഫുട്ബോര്‍ഡ് നിന്ന് യാത്ര ചെയ്യുന്നവരേയും, ഓടുന്ന ട്രെയിനുകളില്‍ കയറുന്നവരേയും ഇറങ്ങുന്നവരേയും പിടികൂടും.

സെല്‍ഫി എടുക്കുക, മറ്റ് യാത്രക്കാരുടെ അകത്തേക്കും പുറത്തേക്കും ഉള്ള പ്രവേശനവും, ഇറങ്ങളും തടയുന്നവരേയും പൊലീസ് നിരീക്ഷിക്കും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ദക്ഷിണ റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.