തനിക്ക് കടന്നുപോകാന്‍ ഗതാഗതം തടസപ്പെടുത്തരുത്; വീട്ടിലിരിക്കാനല്ല, ജനങ്ങളിലൊരാളാകാന്‍ ആഗ്രഹമെന്ന് തെലങ്കാന മുഖ്യമന്ത്രി

തനിക്ക് കടന്നുപോകാന്‍ ഗതാഗതം തടസപ്പെടുത്തരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. താന്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും യാതൊരുവിധ അസൗകര്യവും ഉണ്ടാക്കരുതെന്നും രേവന്ത് ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഹൈദരാബാദ് നഗരത്തില്‍ 15 മിനുട്ട് വരെ ഗതാഗതം തടസപ്പെടാറുണ്ട്. ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം.

ജനങ്ങളിലൊരാളായി അവരുമായി ഇടപഴകാനാണ് താന്‍ ആഗ്രഹിക്കുന്നത്. വീട്ടിലിരിക്കാനല്ല. ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അത് പരിഹരിക്കാനുമാണ് തന്റെ ശ്രമം. അതുകൊണ്ട് ഗതാഗത തടസം പരിഹരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കണമെന്നും രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കും. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം 20ല്‍ നിന്ന് ഒന്‍പതാക്കി കുറച്ചു. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ നിര്‍ബന്ധമായതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ ഒഴിവാക്കില്ല. പ്രതിപക്ഷ നേതാവായ കെസിആറിനും തിരക്കുള്ള റോഡുകളില്‍ ഗ്രീന്‍ ചാനല്‍ ഉണ്ടാകില്ല.