ഡി.എം.കെ നേതാവിനെയും ഭര്‍ത്താവിനെയും വീട്ടു ജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തിരുനെല്‍വേലിയില്‍ ഡി.എം.കെ നേതാവിനെയും ഭര്‍ത്താവിനെയും വീട്ടുജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി കോര്‍പറേഷന്‍ മുന്‍ മേയറായ ഉമാ മഹേശ്വരിയും ഭര്‍ത്താവ് മുരുഗശങ്കരനും ജോലിക്കാരി മാരിയുമാണ് കൊല്ലപ്പെട്ടത്.

തിരുനെല്‍വേലി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടില്‍ വെച്ചാണ് കൂട്ടക്കൊലപാതകം നടന്നത്. വീട്ടിലെ കബോര്‍ഡ് തുറന്ന നിലയിലാണെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

വൈകിട്ട് 4.30 ന് ജോലിക്കാരിയുടെ അമ്മ മകളെ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഉമാ മഹേശ്വരിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്ന് പി.ടി.ഐയും റിപ്പോര്‍ട്ട് ചെയ്യുന്നു.

“മഹേശ്വരിയുടെ മകള്‍ കാര്‍ത്തിക സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയാണ്. മകന്‍ ഏതാനും വര്‍ഷം മുമ്പ് റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ക്ക് ധാരാളം സ്വത്തുക്കളുണ്ട്. സ്വത്തുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടന്നതന്നും അന്വേഷിക്കുന്നുണ്ട്”- പൊലീസ് പറയുന്നു.

ഫോറന്‍സിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

തിരുനെല്‍വേലി കോര്‍പറേഷന്റെ ആദ്യ മേയറാണ്  ഉമാ മഹേശ്വരി. 2011- ല്‍ ശങ്കരന്‍കോവില്‍ സീറ്റില്‍ ഡി.എം.കെ ടിക്കറ്റില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എന്‍ജിനീയറായിരുന്നു മുരുഗശങ്കരന്‍.