മുഖ്യമന്ത്രിപദത്തിന് സമ്മർ‌ദ്ദം ശക്തമാക്കി ഡി.കെയും , സിദ്ധരാമയ്യയും; അനുനയ ശ്രമവുമായി ഹൈക്കമാൻഡ്

കർണാടകയിലെ തിരഞ്ഞെടുപ്പു വിജയം നൽകിയ സന്തോഷത്തിന് ശേഷം കോൺഗ്രസിൽ അടുത്ത പ്രതിസന്ധി ഉടലെടുക്കുകയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ആര് എന്നതാണ് കോൺഗ്രസിനെ വലയ്ക്കുന്നത്.മുൻ മുഖ്യമന്ത്രിയും പ്രമുഖ നേതാവുമായ സിദ്ധരാമയ്യയും , തിരഞ്ഞെടുപ്പു വിജയത്തിന്റെ ശിൽപിയും, പിസിസി അദ്ധ്യക്ഷനുമായ ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന രണ്ടു പേർ. ഇവർ രണ്ടു പേരും സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബലരാണെന്നതുകൊണ്ടു തന്നെ ആര് മുഖ്യമന്ത്രി സ്ഥാനത്തെത്തും എന്നത് നേതൃത്വത്തെ കുഴപ്പിക്കുകയാണ്.

ഡികെയും സിദ്ധരാമയ്യയും ഒരു പോലെ തന്നെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതായാണ് വിവരം. ഇരുവരും അതിനായുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. ഇരുവരുടേയും വീടുകൾക്കു മുന്നിൽ മുഖ്യമന്ത്രിയെന്ന ഫ്ലക്സ് വച്ച് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. പ്രവ‌ർകത്തകരുടെയും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. 90 പേരെങ്കിലും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്.

ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്റ്‌ ശ്രമം. ഇതിനായി പ്രത്യേക പാക്കേജാണ് മുന്നോട്ട് വെക്കുന്നത്. സർവ്വാധികാരമുള്ള ഏക ഉപമുഖ്യമന്ത്രിപദം അടക്കം ആലോചനയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെ സി വേണുഗോപാലും സുർജ്ജേവാലയുമാണ് അനുനയശ്രമങ്ങൾക്ക്‌ നേതൃത്വം നൽകുന്നകത്.

ക‍ർണാടകയിലെ വൻ വിജയത്തിന്റെ നിറം മങ്ങാതെയുള്ള തീരുമാനത്തിലെത്താൻ സമവായത്തിലെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്. ഇന്ന് നടക്കാനിരിക്കുന്ന നിയമസഭാകക്ഷിയോഗം നിർണ്ണായകമാണ്. യോ​ഗത്തിനുമുമ്പ്‌ സമവായമായില്ലെങ്കിൽ തീരുമാനം ഹൈക്കമാന്റിനു വിടും. ഇങ്ങനെ വന്നാൽ പ്രഖ്യാപനം ദില്ലിയിലേക്ക്‌ നീളും.