ഡി.കെ ശിവകുമാര്‍ കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യും; ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ ഇങ്ങനെ

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തും. ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോള്‍ പിന്നീട് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ആവുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 2-3 ഫോര്‍മുല നേതാക്കള്‍ അംഗീകരിച്ചെന്നാണ് സൂചന. ശിവകുമാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളു. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്.

ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകള്‍ തനിക്ക് നല്‍കണമെന്നും ഡി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഡി.കെ നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബംഗളൂരുവില്‍ പ്രഖ്യാപിക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ ശിവകുമാറിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.

എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ കിട്ടിയ സിദ്ധരാമയ്ക്ക് ആദ്യ ടേം നല്‍കാനായിരുന്നു തുടക്കം മുതല്‍ ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യവുമായി ഡി.കെ എത്തുകയായിരുന്നു. മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു.