ശോഭ കരന്ദലജെ എന്‍ഐഎ ഉദ്യോഗസ്ഥയോ; ദേശീയ ഐക്യത്തിന് ഭീഷണി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം; വിദ്വേഷ പരാമര്‍ശത്തില്‍ എംകെ സ്റ്റാലിന്‍

കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്ദലജെക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ഒന്നുകില്‍ എന്‍ഐഎ ഉദ്യോഗസ്ഥരായിരിക്കണം അല്ലെങ്കില്‍ സ്‌ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ബിജെപിയുടെ ഈ ഭിന്നിപ്പുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ തമിഴരും കന്നഡക്കാരും ഒരുപോലെ തള്ളിക്കളയണം. സമാധാനത്തിനും ഐക്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയുണ്ടാക്കുന്ന കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുവെന്നും തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബെംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നെന്നുവെന്നുമാണ് ബെംഗളൂരു നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായ ശോഭ കലന്തരജെ ആരോപിച്ചത്.

ബെംഗളൂരുവിലെ രമേശ്വരം കഫേ സ്‌ഫോടനവും മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളിലാണ് അവര്‍ വിദ്വേഷം തുപ്പിയത്.

ഒരാള്‍ തമിഴ്നാട്ടില്‍നിന്നു വന്ന് ഒരു കഫേയില്‍ ബോംബ് വച്ചു. ഡല്‍ഹിയില്‍നിന്നു മറ്റൊരാള്‍ വന്ന് നിയമസഭയില്‍ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തില്‍നിന്നു മറ്റൊരാള്‍ വന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ ആസിഡ് ഒഴിക്കുന്നു. ബെംഗളൂരുവില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയവര്‍ക്കെതിരെ ആക്രമണം നടന്നെന്നും ശോഭ പ്രസംഗത്തില്‍ പറഞ്ഞു.

ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായ ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭയുടെ ഇക്കാര്യങ്ങള്‍ ആരോപിച്ചത്. ശോഭ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.