2021-ലെ സെൻസസ് ഡിജിറ്റൽ രൂപത്തിൽ; ഇനി ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ്

രാജ്യത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒറ്റ തിരിച്ചറിയൽ കാർഡ് വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന വിവിധോദ്ദേശ്യ കാർഡാണ് ഉദ്ദേശിക്കുന്നത്.

2021-ലെ സെൻസസിനു വിവരശേഖരണം മൊബൈൽ ആപ്പ് വഴിയായിരിക്കും. ഭാവി ആസൂത്രണവും വികസന ക്ഷേമ പദ്ധതികളും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും. 2011 സെൻസസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മോദി സർക്കാർ 22 ക്ഷേമപദ്ധതികൾ നടപ്പാക്കിയത്.

ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെയും ‌തദ്ദേശസ്ഥാപന വാർഡുകളുടെയും അതിർത്തി പുനർനിർണയത്തിനും പുതിയ സെൻസസ് കണക്കുകൾ പ്രയോജനപ്പെടും. ജനന വിവരങ്ങൾ അപ്പോൾതന്നെ ചേർക്കപ്പെടും.

18 വയസ്സാകുമ്പോൾ വോട്ടർ കാർഡിന് അപേക്ഷിക്കാതെ തന്നെ വോട്ട് ചെയ്യാനുമാകും. മരിക്കുമ്പോൾ ആ വിവരവും ഓട്ടോമാറ്റിക് ആയി പുതുക്കും. എല്ലാ വിവരങ്ങളും ഒറ്റ കാർഡിൽ ബന്ധിപ്പിക്കാൻ ഡിജിറ്റൽ സെൻസസ് പ്രധാനമാണ്. പല നിയമപ്രശ്നങ്ങളും ‍അതുവഴി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

2021 മാർച്ച് 1 മുതലാകും സെൻസസ് പ്രവർത്തനങ്ങൾ. മഞ്ഞുവീഴ്ചയ്ക്കു സാദ്ധ്യതയുള്ള ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2020 ഒക്ടോബർ ഒന്നിനു തന്നെ തുടങ്ങും.

രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ ജനഗണ ഭവന്റെ പുതിയ കെട്ടിടത്തിനു തറക്കല്ലിടുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

 ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള (എൻപിആർ) വിവരശേഖരണവും സെൻസസ് പ്രവർത്തനങ്ങൾക്കൊപ്പം നടക്കുമെന്ന് അമിത് ഷാ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാകും അസം മാതൃകയിൽ രാജ്യമെങ്ങും പൗരത്വ രജിസ്റ്റർ തയ്യാറാക്കുകയെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. രാജ്യം മുഴുവൻ പൗരത്വ രജിസ്റ്റർ തയ്യാറാക്കി അനധികൃത താമസക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ കഴിഞ്ഞയാഴ്ചയും ആവർത്തിച്ചിരുന്നു.