പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നേരത്തെ ശ്രീനഗറില്‍ മുഴുവന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അറിയിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് എന്ത് സംഭവിച്ചെന്നും ഒമര്‍ അബ്ദുള്ള എക്‌സിലൂടെ ചോദിച്ചു. വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ ദൃശ്യങ്ങളും ഒമര്‍ അബ്ദുള്ള പുറത്തുവിട്ടിരുന്നു. പഞ്ചാബിലും രാജസ്ഥാനിലും ഡ്രോണുകളെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ വളരെ ഗൗരവകരമായാണ് വിലയിരുത്തുന്നത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗര്‍, ഉദ്ദംപൂര്‍, കത്വ രാജസ്ഥാനിലെ ബാര്‍മറിലും ഇന്നലെ പാക് ഡ്രോണ്‍ പതിച്ച ഫിറോസ്പൂരിലും അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. ജയ്സാല്‍മീറിലും സമാന നിയന്ത്രണമുണ്ട്.

ചണ്ഡീഗഢിലും പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, പത്താന്‍കോട്ട്, മോഗ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. വൈകുന്നേരം അഞ്ച് മണിയോടെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. തുടര്‍ന്ന് സംഘര്‍ഷ സാധ്യതകള്‍ അവസാനിച്ചതില്‍ ജനങ്ങള്‍ ആശ്വസിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.