കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാനും കെ. അണ്ണാമലൈയ്ക്കും കര്‍ണാടകയുടെ ചുമതല; കേന്ദ്ര ബജറ്റിലെ 5,300 കോടി ആദ്യപ്രകടനപത്രിക; പ്രചരണത്തിന് വേഗംകൂട്ടി ബിജെപി

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കാനുള്ള ചുമതല കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന് കൈമാറി. ബിജെപി ദേശീയ അധ്യക്ഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈക്കാണ് സഹചുമതല കൈമാറിയിരിക്കുന്നത്.

കര്‍ണാടകയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനും ജെഡിഎസില്‍ നിന്നും ഭരണകക്ഷിയായ ബി.ജെ.പി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതിനാലാണ് തിരഞ്ഞെടുപ്പിന് നാലുമാസങ്ങള്‍ക്ക് മുമ്പ് തന്നെ ചുമതലകള്‍ കൈമാറിയിരിക്കുന്നത്. സംസ്ഥാനത്തെ 224 അംഗ നിയമസഭയിലേക്ക് ഈ വര്‍ഷം മേയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മേയ് 24 വരെയാണ് നിലവിലെ നിയമസഭയുടെ കാലാവധി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയ്ക്ക് ബജറ്റില്‍ കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 5,300 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസ സഹായമായാണ് തുക വകയിരുത്തിയത്.

മധ്യ കര്‍ണാടകയിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ചിത്ര ദുര്‍ഗ, തുംകുര്‍, ദേവാംഗിരി ജില്ലകള്‍ക്ക് ഭദ്ര നദിയില്‍ നിന്നും ജലസേചനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുംഗ മുതല്‍ ഭദ്രവരെയുള്ള ആദ്യഘട്ടത്തില്‍ ജലനിരപ്പ് 17.40 ടി.എം.സിയായും ഭദ്രമുതല്‍ അജ്ജംപുര വരെയുള്ള രണ്ടാംഘട്ടത്തില്‍ 29.90 അടിയായും ഉയര്‍ത്താനാണ് പദ്ധതിയുടെ ലക്ഷ്യം.

മൈക്രോ ഇറിഗേഷന്‍ വഴി 2.25 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചനം ഉറപ്പാക്കും. 21,473 കോടി രൂപയുടെ ഭരണാനുമതി കര്‍ണാടക സര്‍ക്കാര്‍ പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും നന്ദിയറിയിച്ച് സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി.