എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ; ഡിജിസിഎ നടപടി നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിനാൽ

എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് രണ്ടാം തവണയാണ് ഡിജിസിഎ എയർ ഇന്ത്യക്ക് പിഴ ചുമത്തുന്നത്. റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റിന്റെ (സിഎആർ) വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിലാണ് പരിശോധന നടത്തിയത്. വിമാനങ്ങൾ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം നൽകാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്.

10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നവംബർ 3ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും എന്നാൽ കാരണം കാണിക്കൽ നോട്ടീസിലെ എയർ ഇന്ത്യയുടെ മറുപടി തൃപ്തികരമല്ലെന്നും സിഎആർ വ്യവസ്ഥകൾ പാലിക്കാത്തതിന് പിഴ ചുമത്തിയതായും ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.