യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ

യാത്രക്കാരന് ബോർഡിംഗ് നിഷേധിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ. മതിയായ ടിക്കറ്റുണ്ടായിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഡിജിസിഎ പിഴ ചുമത്തിയത്.ബാംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡിജിസിഎ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.

യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിലും കമ്പനി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.

പ്രശ്നം പരിഹരിക്കാനുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടാൽ വ്യോമയാന സുരക്ഷാ റെഗുലേറ്റർ തുടർനടപടികൾ സ്വീകരിക്കും. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, സാധുവായ ടിക്കറ്റുള്ള ഒരു യാത്രക്കാരന് ബോർഡിംഗ് നിരസിക്കപ്പെട്ടാൽ, എയർലൈൻ ഒരു ബദൽ ക്രമീകരണമോ നഷ്ടപരിഹാരമോ നൽകണം.

പ്രസ്തുത യാത്രക്കാരന് ഒരു മണിക്കൂറിനുള്ളിൽ ഒരു ഇതര ഫ്ലൈറ്റ് ക്രമീകരിക്കാൻ എയർലൈന് കഴിയുമെങ്കിൽ, നഷ്ടപരിഹാരം നൽകേണ്ടതില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതര ക്രമീകരണം നൽകാൻ എയർലൈനിന് കഴിയുന്നില്ലങ്കിൽ, മാനദണ്ഡമനുസരിച്ച് 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണം. 24 മണിക്കൂറിന് ശേഷമുള്ള എല്ലാത്തിനും 20,000 രൂപ വരെ നഷ്ടപരിഹാരം നൽണം.