ദേവികുളം തിരഞ്ഞെടുപ്പ് കേസ് ഇന്ന് സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീൽ

ദേവികുളം തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീലാണ് കോടതി പരിഗണിക്കുക. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക.

കേസിൽ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തെ തന്നെ സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ സുപ്രധാനരേഖകൾ കൈമാറായില്ലെന്ന് ഡി കുമാറിന്റെ അഭിഭാഷകൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി കുമാർ പുതിയ അപേക്ഷയും നൽകിയിരുന്നു.

എന്നാൽ എല്ലാ രേഖകളും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് ഓഫീസ് ഓർഡറിലുള്ളതെന്ന് എ രാജയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ഈ വിവരം രജിസ്ട്രി കോടതിയെ അറിയിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.