കാലം മാറി. ഇന്ന് എല്ലാവരും തിരക്കുള്ള ഒരു ലോകത്താണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തേക്കാൾ ചിലപ്പോൾ സാങ്കേതിക വിദ്യയുമായാവും ഒരുപക്ഷെ മാന്വഷ്യർ ഇന്ന് ഏറ്റവും അധികം ബന്ധം പുലർത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 30 വയസിൽ താഴെയുള്ളവരിൽ വിഷാദവും ഉത്കണ്ഠയും കൂടുന്നതായാണ് കണ്ടെത്തൽ. 2024ലെ സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 83,000ലധികം കൗൺസിലിങ് സെഷനുകൾ, 12,000 സ്ക്രീനിങ്ങുകൾ, 42,000 വിലയിരുത്തലുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ.
ജോലിയിലുള്ള മാറ്റം, റിലേഷൻഷിപ്പ് മാനേജ്മെൻ്റ് തുടങ്ങിയ സമ്മർദ്ദങ്ങൾ ഉയർന്ന ഉത്കണ്ഠക്കും വിഷാദത്തിനും കാരണമാകുമെന്നാണ് സർവേയിലെ കണ്ടെത്തൽ. 25 വയസ്സിന് താഴെയുള്ള 92ശതമാനം വ്യക്തികളും ഉത്കണ്ഠയുടെ ലക്ഷണങ്ങളും 91 ശതമാനം വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളും കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം ആത്മഹത്യാ സാധ്യതകളും വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പ്രുയുന്നു. 2023നെ അപേക്ഷിച്ച് ആത്മഹത്യാസാധ്യതയുള്ള കേസുകളിൽ 22ശതമാനം വർധനയും ദുരിതബാധിതരുടെ എണ്ണത്തിൽ 17ശതമാനം വർധനയും ഉണ്ടായതായി സർവേ പറയുന്നു. അതേസമയം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കൗൺസിലിങിൽ 15ശതമാനം വർധനവുണ്ടായതാണ് ശ്രദ്ധേയമായ കണ്ടെത്തലുകളിൽ ഒന്ന്. ഉത്കണ്ഠ, വിഷാദം, ജോലിസ്ഥലത്തെ പിരിമുറുക്കം എന്നിവയാണ് ആളുകൾ പ്രൊഫഷണൽ സഹായം തേടുന്നതിൻ്റെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സാമ്പത്തിക കൗൺസിലിങ് സെഷനുകളിൽ 70ശതമാനം പുരുഷന്മാരും, റിലേഷൻഷിപ്പ് കൗൺസിലിങ് സെഷനുകളിൽ 60 ശതമാനം സ്ത്രീകളും പങ്കെടുത്തു. യുവാക്കൾക്കിടയിലാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്ന് സർവെ റിപ്പോർട്ട് പറയുന്നു. 23ശതമാനം പേരും ജോലി സംബന്ധമായ പ്രശ്നങ്ങൾക്ക് പിന്തുണ തേടുന്നവരാണ്. ഇവർ ബുദ്ധിമുട്ടുള്ള ജോലിസ്ഥല ബന്ധങ്ങളുമായി പൊരുതുന്നു. ആരോഗ്യകരമായ ആശയവിനിമയത്തിന്റെയും മനഃശാസ്ത്രപരമായി സുരക്ഷിതമായ ജോലിസ്ഥലങ്ങളുടെയും ആവശ്യകത ഇത് ഊന്നിപ്പറയുന്നു.
പതിവുപോലെ, തെറാപ്പിയും വൈകാരിക പിന്തുണയും തേടാൻ സ്ത്രീകൾ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നു. എന്നാൽ, പുരുഷന്മാരുടെ കാര്യം വരുമ്പോൾ സഹായം തേടുന്നതിൽ നിന്ന് അവർ പിന്മാറുന്നു. കാരണം അങ്ങനെ ചെയ്യുന്നത് ‘പുരുഷത്വമല്ല’ എന്ന് മിക്കവരും വിശ്വസിക്കുന്നതായി വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ ട്രെൻഡുകൾ കാണിക്കുന്നത് കൗൺസിലിങ് പ്രയോജനപ്പെടുത്തുന്ന പുരുഷന്മാരിൽ 7ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട് എന്നാണ്. ഇത് നല്ലതും സ്വാഗതാർഹവുമായ മാറ്റത്തെ സൂചിപ്പിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു.
കൗൺസിലിങ് തേടുന്നവരിൽ പകുതിയോളം പേർ ഗുരുതരമായ വൈകാരിക വെല്ലുവിളികൾ നേരിടുന്നു.
എളുപ്പം ലഭ്യമാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ മാനസികാരോഗ്യ സ്രോതസ്സുകളുടെയും സജീവമായ ഇടപെടലിൻ്റെയും അടിയന്തര ആവശ്യകത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പുരഷൻമാർ കൗൺസിലിങ് തേടുന്നുവെന്നുമുള്ള നിർണായക വിവരങ്ങളും സർവേ റിപ്പോട്ടിലുണ്ട്. രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്നാണ് സർവെയിൽ പറയുന്നത്. ഇന്ത്യക്കാരെ ബാധിക്കുന്ന നിരവധി വൈകാരിക പ്രശ്നങ്ങളും അവ കൈകാര്യം ചെയ്യാൻ ആവശ്യമായ ശ്രമങ്ങളും സർവെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ട് അനുസരിച്ച് 100 വ്യക്തികളിൽ 3 പേർക്ക് മാത്രമേ ആരോഗ്യകരമായ ഡിജിറ്റൽ ലൈഫ് ബാലൻസ് ഉള്ളൂ എന്നാണ് കണ്ടെത്തൽ. 50ശതമാനം വ്യക്തികളും തങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് പിന്മാറാൻ പാടുപെടുന്ന ‘പാവം’ വിഭാഗത്തിൽ പെടുന്നു. മറ്റൊരു 10ശതമാനം പേർക്ക് അത്ര മികച്ച രൂപത്തിലല്ലാത്ത ഡിജിറ്റൽ ലൈഫ് ബാലൻസ് ഉണ്ടെന്നും കണ്ടെത്തലുണ്ട്.







