നോട്ട് നിരോധനം കള്ളപ്പണത്തിന് തടയിടാന്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പില്‍ സത്യവാങ് മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേസില്‍ കക്ഷികളായ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ഏകകണ്‌ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ് മൂലത്തിലെ വിശദീകരണം. നോട്ട് നിരോധനത്തിന്റെ ആറാം വര്‍ഷത്തിലും പൊതുജനത്തിന്റെ പക്കല്‍ വിനിമയത്തിനായുള്ള നോട്ടുകളുടെ എണ്ണത്തില്‍ കുറവില്ല എന്ന റിപ്പോര്‍ട്ട് ആര്‍ബിഐ തന്നെ പുറത്ത് വിട്ടിരുന്നു.

നോട്ടുകള്‍ നിരോധിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് ് കേസ് പരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറായത്. ഒറ്റയടിക്ക് നോട്ട് നിരോധിച്ചത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 58 ഹര്‍ജികളാണ് നിലവിലുള്ളത്. നിരോധനത്തെ അക്കാദമിക് വിഷയമായി കാണണമെന്ന അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനം നടപ്പാക്കുന്നതിന് ചട്ടങ്ങളും നിയമനിര്‍മ്മാണവും വേണമെന്നും 1978ല്‍ ഇങ്ങനെയാണ് നോട്ട് നിരോധിച്ചതെന്നും ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി അധികാരം വിനിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിലെ അപാകതകള്‍ അദ്ദേഹം കോടതിയില്‍ ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.