നോട്ട്​ നിരോധനം സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചു, രാഷ്ട്രീയ-മുതലാളിത്ത കൂട്ടുകച്ചവടത്തെ സഹായിച്ചു: രാഹുൽ ഗാന്ധി

നാലുവർഷം മുമ്പ് നോട്ട്​ നിരോധനം നടപ്പാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ചില “മുതലാളിത്ത സുഹൃത്തുക്കളെ” (“crony capitalist friends”) സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുനെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അത് “നശിപ്പിച്ചു” എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

2016 ലെ നോട്ട്​ നിരോധനം ജനങ്ങളുടെ നന്മക്കായിരുന്നില്ലെന്നും സമ്പദ്‌വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിച്ചുവെന്നുമുള്ള ആരോപണം രാഹുൽ ഗാന്ധിയും കോൺഗ്രസും തുടക്കം മുതൽ ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബി.ജെ.പി സർക്കാർ ഈ വാദങ്ങളെ നിഷേധിച്ചിരുന്നു.

ഇന്ത്യ ഒരു കാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു എന്നിരിക്കെ ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മറികടന്നത് എന്ന് പാർട്ടിയുടെ ഓൺ‌ലൈൻ പ്രചാരണ പരിപാടിയായ “SpeakUpAgainstDeMoDisaster” കാമ്പെയ്‌നിന്റെ ഭാഗമായി പുറത്തിറക്കിയ ഒരു വീഡിയോയിൽ രാഹുൽ ഗാന്ധി ചോദിച്ചു.

“സമ്പദ്‌വ്യവസ്ഥ തകരാനുള്ള കാരണം കോവിഡ് ആണെന്ന് സർക്കാർ പറയുന്നു, അങ്ങനെയാണെങ്കിൽ ബംഗ്ലാദേശിലും ലോകത്തെല്ലായിടത്തും കോവിഡ് ഉണ്ട്. കാരണം കോവിഡ് അല്ല, കാരണം നോട്ട്​ നിരോധനം ജി.എസ്.ടി എന്നിവയാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

“നാല് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചു. അദ്ദേഹം കർഷകരെയും തൊഴിലാളികളെയും ചെറുകിട കടയുടമകളെയും വേദനിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാകുമെന്ന് മൻ‌മോഹൻ സിംഗ് പറഞ്ഞു, അതാണ് പിന്നീട് നമ്മൾ കണ്ടത്,” രാഹുൽ ഗാന്ധി പറഞ്ഞു.

ഇത് കള്ളപ്പണത്തിനെതിരായ ആക്രമണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെങ്കിലും അങ്ങനെയല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇത് ഒരു നുണയായിരുന്നു. ആക്രമണം ജനങ്ങളോടായിരുന്നു, പ്രധാനമന്ത്രി മോദി നിങ്ങളുടെ പണം എടുത്ത് തന്റെ ചങ്ങാതിമാരായ രണ്ട് മൂന്ന് മുതലാളി സുഹൃത്തുക്കൾക്ക് നൽകാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ വമ്പൻ മുതലാളി സുഹൃത്തുക്കളല്ലാത്തവർ എ.ടി.എമ്മിന് മുന്നിൽ വരി നിന്നു. നിങ്ങൾ പണം ബാങ്കുകളിൽ നിക്ഷേപിച്ചു പ്രധാനമന്ത്രി മോദി ആ പണം സുഹൃത്തുക്കൾക്ക് നൽകി, 3,50,000 കോടി രൂപ വായ്പ എഴുതിത്തള്ളുകയും ചെയ്തു, ”രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി മോദി “തെറ്റായ ജിഎസ്ടി” നടപ്പാക്കുകയും മുതലാളി സുഹൃത്തുക്കളെ സഹായിച്ച് ചെറുകിട ഇടത്തരം ബിസിനസുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് രാഹുൽ പറഞ്ഞു.

മൂന്ന് പുതിയ കാർഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോദി ഇപ്പോൾ കർഷകരെ ലക്ഷ്യമിട്ടിരിക്കുകയാണെന്നും അത് കർഷകരെ “ഇല്ലാതാക്കുമെന്നും” രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനത്തെ – സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചുവെന്നും എല്ലാവരും സംയുക്തമായി ഇന്ത്യയെ പുനർനിർമ്മിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നോട്ട്​ നിരോധനത്തിന്റെ നാലാം വാർഷികം “വിശ്വാസവഞ്ചന ദിനം ആയാണ് കോൺഗ്രസ് ആചരിക്കുന്നത്.