ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. പൊളിക്കല്‍ നടപടികള്‍ സു്പ്രീം കോടതി ഇന്നലെ സ്റ്റേ ചെയ്‌തെങ്കിലും പിന്നെയും തുടര്‍ന്നിരുന്നു. ഇത് ഉള്‍പ്പടെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ അറിയിക്കും.

കഴിഞ്ഞ ആഴ്ച ഹനുമാന്‍ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ നടന്ന വര്‍ഗീയ സംഘര്‍ങ്ങള്‍ക്ക് പിന്നാലെയാണ് ജഹാംഗീര്‍പുരിയില്‍ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. അക്രമം നടന്ന പ്രദേശത്തെ കടകളും മറ്റ് കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ തുടങ്ങിയതോടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെക്കാനും അടിയന്തര വാദം കേള്‍ക്കാനും ഉത്തരവിടുകയായിരുന്നു.

എന്നാല്‍ കോടതി ഉത്തരവിന് ശേഷവും രണ്ട് മണിക്കൂറോളം പൊളിക്കല്‍ തുടര്‍ന്നു. തങ്ങള്‍ക്ക് ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കുന്നതുവരെ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്ന ജോലി തുടരുമെന്നുമാണ് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജ ഇഖ്ബാല്‍ സിംഗ് പറഞ്ഞത്.

തുടര്‍ന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍ പരാതി നല്‍കി. കോടതി ഉത്തരവ് ഉടന്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു.

കോടതി ഉത്തരവിന്റെ പകര്‍പ്പുമായി മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയിരുന്നു. നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിയമവും ഭരണഘടനയും തകര്‍ക്കുകയാണെന്നാണ് ബൃന്ദ കാരാട്ട് ആരോപിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി ഏകപക്ഷീയമാണെന്ന് ജംഇയത്തുല്‍ ഉലമ ഹിന്ദും വിമര്‍ശിച്ചു.

Read more

ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍, ദുഷ്യന്ത് ദാവേ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുക.