ഡൽഹി കലാപം പൊടുന്നനെ ഉണ്ടായതല്ല, ആസൂത്രണം ചെയ്തത്; പൊലീസ് മനഃപൂർവം നിഷ്ക്രിയരായി

വടക്കുകിഴക്കൻ ഡൽഹിയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന കലാപങ്ങൾ “ആസൂത്രിതവും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു” എന്നും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ലെന്നും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയമിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. “ദിവസങ്ങളോളം മനഃപൂർവമുള്ള നിഷ്‌ക്രിയത്വം” പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി, മാത്രമല്ല അവർ “ആക്രമണങ്ങളെ സഹായിക്കുകയും ചെയ്തു” എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ജാഫ്രാബാദിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ ബലമായി നീക്കം ചെയ്യണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര പരസ്യമായി ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നും എന്നാൽ അറസ്റ്റ് ചെയ്തുകൊണ്ട് അക്രമം ഒഴിവാക്കാൻ ആവശ്യമായ “പ്രഥമവും പ്രധാനവുമായ അടിയന്തര പ്രതിരോധ നടപടി” സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു. സമിതിയുടെ നോട്ടീസിനോട് ഡൽഹി പൊലീസ് പ്രതികരിച്ചില്ല.

ഫെബ്രുവരി 23- നും 26- നും ഇടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 55 പേർ കൊല്ലപ്പെട്ടു.

മിശ്രയുടെ പ്രസംഗത്തിന് ശേഷം പെട്രോൾ ബോംബ്, ഇരുമ്പുവടി, ഗ്യാസ് സിലിണ്ടറുകൾ, കല്ലുകൾ, തോക്കുകൾ എന്നിവ പോലുള്ള ആയുധങ്ങളുമായി വിവിധ സംഘങ്ങളും ജനക്കൂട്ടവും പ്രാദേശിക ഇടങ്ങളിലേക്ക് അതിവേഗം ഒഴുകിയെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

“ആയുധങ്ങളും തോക്കുകളും പരസ്യമായി പ്രദർശിപ്പിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജില്ലാ ഭരണകൂടമോ പൊലീസോ മതിയായ നടപടികൾ സ്വീകരിച്ചില്ല,” എന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദിന്റെ നേതൃത്വത്തിലുള്ള പത്ത് അംഗ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞു.

ജനക്കൂട്ടം ഹിന്ദുത്വ അനുകൂല മുദ്രാവാക്യം വിളിക്കുകയും മുസ്‌ലിംകളുടെ വീടുകൾ, കടകൾ, വാഹനങ്ങൾ, പള്ളികൾ, മറ്റ് വസ്തുവകകൾ എന്നിവ തിരഞ്ഞെടുത്ത് ആക്രമിക്കുകയും ചെയ്തതിനാൽ അക്രമം സംഘടിതവും ആസൂത്രിതവുമായ ഒരു മാതൃകയാണ് പിന്തുടർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റവാളികളിൽ നാട്ടുകാരെയും പുറത്തു നിന്നുള്ളവരെയും തിരിച്ചറിയാൻ കഴിയുമെന്നും അവരിൽ ചിലർ അക്രമത്തിന് മുമ്പ് തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നതായും കലാപത്തിലെ ഇരകൾ സമിതിയോട് പറഞ്ഞു.