ഡല്‍ഹി കലാപം; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി

ഡല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും നിഷേധിച്ചു. ഡല്‍ഹി കര്‍കര്‍ദുമ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 2020 സെപ്റ്റംബര്‍ 14നാണ് ഉമര്‍ ഖാലിദ് അറസറ്റിലായത്. നിലവില് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.

2020 ഫെബ്രുവരിയിലാണ് പൗരത്വ ബില്ലിനെതിരെയുളള സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. കലാപത്തില്‍ 53 പേര്‍ മരിച്ചു. 700 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ ഖാലിദ് ആണെന്നായിരുന്നു കേസ്. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് കെസെടുത്തത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കേസില്‍ 18 പേരായിരുന്നു പ്രതികള്‍. ഇവരില്‍ 6 പേര്‍ക്ക് ജാമ്യം ലഭിച്ചു. രണ്ട് ടിവി ചാനലുകള്‍ നടത്തിയ വീഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് ഉമറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ത്രിദീപ് പൈസ് വാദിച്ചു.

എന്നാല്‍, അന്നത്തെ സംഭവത്തെ കലാപമാക്കാന്‍ ഉമര്‍ ഖാലിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തല്‍ എന്നീ വകുപ്പുകളപും ഉമറിന് നേരെ ഉന്നയിക്കുന്നുണ്ട്. 2019 ലുണ്ടായ കലാപത്തിന്റെ ആദ്യഘട്ടത്തിന് പിന്നില്‍ ഉമര്‍ ഖാലിദിന്റെ രാജ്യദ്രോഹപരമായ ഇടപെടലുകളാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

മൂന്ന് തവണ വിധി പറയുന്നത് മാറ്റിവെച്ചതിന് ശേഷം അഡീഷണല് ജഡ്ജ് അമിതാഭ് റാവത്താണ് വിധി പ്രസ്താവിച്ചത്.