ഡല്‍ഹി കലാപം: പൊലീസിന് തെളിവുകള്‍ ഹാജരാക്കാനായില്ല; ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കോടതി വെറുതെവിട്ടു

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായ കലാപ കേസുകളിലൊന്നില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കോടതി വെറുതെവിട്ടു. ില്ലിയിലെ കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് ഇരുവരെയും കുറ്റവിമുക്തനാക്കിയത്. രണ്ടു പേരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ 101/2020 ല്‍ ഇരുവരെയും പ്രതി ചേര്‍ത്തിരുന്നു.

2020 ഫെബ്രുവരി 25-ന് രജിസ്റ്റര്‍ ചെയ്ത ഈ എഫ്ഐആര്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവര്‍ക്കെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെയാണ് കുറ്റപത്രം റദ്ദാക്കി കോടതി കേസ് തള്ളിയത്.

ഈ കേസില്‍ വിട്ടയച്ചെങ്കിലും ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ ഉമര്‍ ഖാലിദും ഖാലിദ് സൈഫിയും ജയിലില്‍ തുടരേണ്ടിവരും.കലാപം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കൊപ്പം യുഎപിഎയും ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.