ഡൽഹി കലാപം: സല്‍മാന്‍ ഖുര്‍ഷിദ്, ബൃന്ദ കാരാട്ട്, ആനി രാജ എന്നിവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ ഇവര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പൊലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയില്‍ ഈ മൂന്ന് രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെയും പേരുണ്ട്.

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും പൊലീസിന്റെ കുറ്റപത്രം പറയുന്നുണ്ട്. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാ സംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ആനി രാജ, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ നടന്ന ‘മഹിള ഏക്താ യാത്ര’ കലാപത്തിന്റെ ഒരുക്കമായിരുന്നെന്നാണ് ആരോപണം.

അതേസമയം, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍ നല്‍കിയ മൊഴിയില്‍ സല്‍മാന്‍ ഖുര്‍ഷിദ്, സംവിധായകന്‍ രാഹുല്‍ റോയ്, ഭീം ആര്‍മി നേതാവ് ഹിമാന്‍ശു എന്നിവരെ പ്രതിഷേധം നിലനിര്‍ത്താന്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം താനും ഖാലിദ് സൈഫിയും കൂടി വിളിച്ചു വരുത്തിയതായി പറയുന്നു. സമരക്കാരെ പ്രചോദിപ്പിക്കാനായി ഇവര്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും മൊഴിയില്‍ പറയുന്നു.

സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, സല്‍മാന്‍ ഖുര്‍ഷിദ്, ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം മീരാന്‍ ഹൈദര്‍ എന്നിവരെ ഖുറേജിയിലേക്ക് വിളിച്ചു വരുത്തിയിരുന്നുവെന്നും ഇവരൊക്കെ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും ഖാലിദ് സെയ്ഫിയുടെ മൊഴിയില്‍ പറയുന്നു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർക്കു ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിക്കുന്ന പൊലീസ് പക്ഷേ, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ചു വ്യക്തമാക്കിയിട്ടുമില്ല.

Read more

പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24- നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.