ഡല്‍ഹി സ്‌ഫോടനം: രണ്ട് പേര്‍ കസ്റ്റഡിയില്‍, 13 മരണം, കേരളത്തില്‍ പരിശോധന; ഭീകരാക്രമണമെന്ന നി​ഗമനത്തിൽ സർക്കാർ

രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതായി വിവരം. ആരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണമാണ് എന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.

സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം ഉണ്ടായത്. രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. ആഭ്യന്തരമന്ത്രി അമിത്ഷാ പരിക്കേറ്റവരെ എല്‍എന്‍ജിപി
ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത്ഷായില്‍ നിന്ന് വിവരങ്ങള്‍ തേടിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിവരിച്ചു. കേരളത്തില്‍ റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.

തിരുവനന്തപുരം റയില്‍വേ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലുമുള്‍പ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. റെയില്‍വേ സ്റ്റേഷന് അകത്തും പാര്‍ക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 6.52നാണ് സ്ഫോടനം നടന്നതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച വ്യക്തമാക്കി. പതുക്കെ വന്ന വാഹനം റെഡ് ലൈറ്റിലെത്തിയപ്പോള്‍ നിര്‍ത്തുകയായിരുന്നു. ആ വാഹനത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം കാരണം അടുത്ത വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി എന്നാണ് ഗോല്‍ച വിശദീകരിക്കുന്നത്.

Read more

കാറില്‍ രണ്ടോ മൂന്നോ പേരുണ്ടായിരുന്നുവെന്ന് ഗോല്‍ച കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായാണ് ചില ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നത്. ഹ്യുണ്ടായ് ഐ 20 കാറിലാണ് സ്‌ഫോടനം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തുകയാണ്.