ചൈനീസ് പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ സഞ്ചരിച്ച നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലര വയസ്സുകാരി ചൈനീസ് പട്ടത്തിന്റെ നൂല്‍  കുരുങ്ങി കഴുത്ത് മുറിഞ്ഞ് മരിച്ചു. ഡല്‍ഹിയിലെ കജൗരി ഖാസ് പ്രദേശത്ത് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഗിരീഷ് കുമാര്‍ ശര്‍മയുടെ മകള്‍ ഇഷിക കുമാര്‍ ആണ് മരിച്ചത്. സമാനമായ തരത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സംഭവം രാജ്യത്ത് തുടര്‍കഥയാവുകയാണ്.

സംഭവത്തെക്കുറിച്ച് കുട്ടിയുടെ അച്ഛന്‍ പറയുന്നതിങ്ങനെ,

“ജന്മാഷ്ടമി ആഘോഷിക്കാനായാണ് ഞാനും കുടുംബവും സോണിയ വിഹാറിലുള്ള വീട്ടില്‍ നിന്നും ബൈക്കില്‍ അടുത്തുള്ള അമ്പലത്തിലേക്ക് പുറപ്പെട്ടത്. ബൈക്കിന് മുന്നിലായാണ് ഇഷിക ഇരുന്നിരുന്നത്. അമ്പലത്തിനടുത്തത്തെതിയപ്പോള്‍ ഇഷിക ആര്‍ത്ത് നിലവിളിച്ചു. പെട്ടൊന്ന് തന്നെ ഞാന്‍ ബ്രേക്ക് ചെയ്ത വാഹനം നിര്‍ത്താന്‍ ശ്രമിച്ചു. അപ്പോഴാണ് കുട്ടിയുടെ കഴുത്ത് മുറിഞ്ഞ് രക്തം ചിറ്റുന്നത് കണ്ടത്. പെട്ടൊന്ന് എന്താണ് സംഭിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീടാണ് പട്ടത്തിന്റെ നൂല്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയിരിക്കുന്നത് കണ്ടത്.”

സംഭവം നടന്ന ഉടന്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായി തന്റെ രണ്ടു കുട്ടികളും പുതുവസ്ത്രങ്ങള്‍ ധരിച്ച് വളരെ സന്തോഷത്തോടെയാണ് പുറപ്പെട്ടതെന്നും ഇപ്പോഴും സംഭവിച്ചത് വിശ്വസിക്കാനായിട്ടില്ലെന്നും കുട്ടിയുടെ അച്ഛന്‍ നിറ കണ്ണുകളോടെ പറയുന്നു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം ചൈനീസ് പട്ടങ്ങള്‍ക്ക് രാജ്യ വ്യാപക നിരോധനം നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ഐ.പി.സി 304 എ അനുസരിച്ച് കേസെടുത്തതായി കജൂരി ഖാസ് ഡി.സി.പി അതുല്‍ കുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്ത് 15 ന് പശ്ചിം വിഹാറില്‍ ഇത്തരത്തില്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി മാനവ് ശര്‍മ്മ എന്ന യുവ സിവില്‍ എഞ്ചിനിയറും മരിച്ചിരുന്നു.