'പുല്‍വാമ' മോദിയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതോ? ഗുരുതര ആരോപണവുമായി കെജ്‌രിവാള്‍

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയായിരുന്നോയെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന മുന്നോട്ട് വെച്ചാണ് കെജ്‌രിവാള്‍ ഇങ്ങിനെയൊരു ആരോപണം ഉന്നയിച്ചത്.

“ഇമ്രാന്‍ഖാന്‍ മോദിയെ പിന്തുണയ്ക്കുകയാണ്. അതിനാല്‍ അവരുമായി മോദിക്ക് ഒരു രഹസ്യ ധാരണയുണ്ടെന്നുള്ള കാര്യമാണ് വ്യക്തമായിരിക്കുന്നത്. മോദിയെ സഹായിക്കാനാണോ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഫെബ്രുവരി 14ന് നമ്മുടെ 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതെന്ന് എല്ലാവരും ചോദിക്കുകയാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ വരുന്നതായിരിക്കും നല്ലതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പാകിസ്ഥാനും പാക് അനുകൂലികളുമാണ് ബിജെപിയെ എതിര്‍ക്കുന്നത് എന്ന് മോദി നേരത്തേ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.