ഡൽഹിയെ അപകടത്തിലാക്കി വായു മലിനീകരണം; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, 10, 12 ക്ലാസുകൾ ഒഴികെ എല്ലാ സ്കൂളുകൾക്കും അവധി

വായുമലിനീകരണം ഗുരുതരാവസ്ഥയിലായതോടെ ഡൽഹി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവിലെ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമാകുകയാണ്. ദീപാവലി ആഘോഷങ്ങൾകൂടി അടുത്തുവരുന്നതോടെ സ്ഥിതി കൂടുതൽ വഷളായേക്കുമെന്ന ആശങ്കയിലാണ് ജനങ്ങളും സർക്കാരും. പകൽ സമയങ്ങളിൽ പോലും കാഴ്ച്ച മറയുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ, ഇന്ന് രാവിലെ 480 കടന്നു.. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. 10, 12 ക്ലാസുകൾ ഒഴികെ രാജ്യതലസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളും നവംബർ 10 വരെ അടച്ചിടും. ദീപാവലിക്ക് ശേഷം 13 മുതൽ 20 വരെ നിരത്തുകളിൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കും.

വാഹന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. രജിസ്ട്രേഷൻ നമ്പറിന്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ് 4 ഡീസൽ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും, നിയമം ലംഘനത്തിന് 20000 രൂപ പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്.

അതേ സമയം വായു മലിനീകരണത്തിന്റെ പേരിൽ ബിജെപിക്കെതിരെ വിമർശനവുമായി എഎപി രംഗത്തെത്തി. വായുമലിനീകരണത്തിനെതിരെ ഹരിയാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് എഎപി വക്താവ് പ്രിയങ്ക കാക്കർ ആരോപിച്ചു. ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളും നിയന്ത്രണം കൊണ്ടുവരണമെന്ന് ദില്ലി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റേ ആവശ്യപ്പെട്ടു.