മാനഷ്ടക്കേസ്; രാഹുലിന്റെ അപ്പീല്‍ സൂറത്ത് ഇന്ന് സെഷന്‍സ് കോടതി പരിഗണിക്കും

മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സൂറത്ത് സെഷന്‍സ് കോടതി പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു .

അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിരുന്നില്ല . മോദി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും.

എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബി.ജെ.പി എം.എല്‍.എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്.