കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി; മരിച്ചത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ആൾ

തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൽ മരണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു.

അതേസമയം ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്‍ ആനന്ദിനെതിരെയാണ് കേസ്. കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. പൊലീസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കരൂർ ദുരന്തത്തിന് പിന്നാലെ സഹായധനം പ്രഖ്യാപിച്ച് നടനും ടിവികെ നേതാവുമായ വിജയ് രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകും. അതേസമയം ടിവികെ സംസ്ഥാനത്ത് നടത്തിവന്ന പര്യടനം നിർത്തിവെച്ചു. വിജയ്‌ക്കെതിരെ ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് സൂചന.

Read more