ആന്ധ്രയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; മരിച്ചവരിൽ ലോക്കോ പൈലറ്റും ​ഗാർഡും

ആന്ധ്രാപ്രദേശിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ​ഗാർഡും ഉൾപ്പെടുന്നു. ഇന്നലെ വൈക്കത്ത് ഏഴു മണിയോടെ ആന്ധ്രയിലെ വിഴിയനഗരത്തിലാണ് എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്.

അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് റിപ്പോർട്ട് തേടി. സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു.