ഇലക്ടറൽ ബോണ്ടിൽ സുപ്രീംകോടതി എസ്ബിഐക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

ഇലക്ട്രിക്കൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാനായി സുപ്രീംകോടതി എസ്ബിഐക്ക് നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം എന്നതാണ് സുപ്രീംകോടതി നിർദേശം. നിർദ്ദേശം പാലിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏത് പാർട്ടിക്കാണ് ബോണ്ടുകൾ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പറുകൾ ഉൾപ്പെടെ വെളിപ്പെടുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. വ്യാഴാഴ്ച അഞ്ചുമണിക്ക് മുൻപ് എസ്ബിഐ ചെയർമാനും മാനേജിംഗ് ഡയറക്ടറും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.

എസ്ബിഐയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ബിഐ പുറത്തുവിട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ എസ്ബിഐക്കു നോട്ടീസ് നൽ‌കിയിരുന്നു.

ഇലക്ട്രൽ ബോണ്ടുകളിൽ നിയമനിർമാണത്തിന് ശേഷവും കേന്ദ്രസർക്കാർ ഇടപെട്ടെന്ന് കണ്ടെത്തലുണ്ടായിരുന്നു. ഇലക്ട്രൽ ബോണ്ടുകൾ രഹസ്യമാക്കി വയ്ക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ നീക്കങ്ങളും പുറത്തുവന്നു. കാലഹരണപ്പെട്ട ഇലക്ടറൽ ബോണ്ടുകൾക്ക് എസ്ബിഐ പണം നൽകിയത് കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണമാണ് എന്നതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകൾ 15 ദിവസത്തിനകം ഉപയോഗിക്കണമെന്ന് നിയമത്തിലെ വ്യവസ്ഥ. കാലാവധി കഴിഞ്ഞ ചില ബോണ്ടുകളിൽ എസ്ബിഐ പണം നൽകിയത് ധനമന്ത്രാലയത്തിന്റെ മാർഗനിർദേശം അനുസരിച്ചായിരുന്നു.